**തിരുവനന്തപുരം◾:** അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലകളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള 8 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ഒരു മണിക്കൂറിലധികമായി തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ പെയ്യുകയാണ്. മലയോര മേഖലയിലും തീരദേശ മേഖലയിലുമായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കാലാവസ്ഥാ കേന്ദ്രം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
നാളെ മുതൽ അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 26 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂർ പൈതൽമല ഇക്കോ ടൂറിസത്തിൽ 24, 25, 26 തീയതികളിൽ പ്രവേശനാനുമതി നിരോധിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം കർശന ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Story Highlights: Red alert declared in Thiruvananthapuram district due to possibility of extremely heavy rain in the next three hours.