മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന അപേക്ഷ യുഎസ് സുപ്രീംകോടതി തള്ളി. 2008 നവംബർ 26-നാണ് മുംബൈയിൽ ഭീകരാക്രമണം നടന്നത്. ഈ ഭീകരാക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോസ് ഏഞ്ചൽസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലാണ് തഹാവൂർ റാണ ഇപ്പോൾ കഴിയുന്നത്.
പാകിസ്ഥാൻ വംശജനായ മുസ്ലീമായതിനാൽ ഇന്ത്യ തന്നെ പീഡിപ്പിക്കുമെന്ന് ആരോപിച്ചാണ് റാണ കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകിയിരുന്നു.
കനേഡിയൻ പൗരനാണ് തഹാവൂർ റാണ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത്. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹൽ പാലസ്, ഛത്രപതി ശിവാജി ടെർമിനൽ, ഒബ്റോയി ട്രൈഡന്റ് ഹോട്ടൽ എന്നിവിടങ്ങളിലാണ് ഭീകരർ ആക്രമണം നടത്തിയത്. പാകിസ്താനിൽ സൈനിക ഡോക്ടറായിരുന്ന റാണ പിന്നീട് കാനഡയിലേക്ക് മാറി പൗരത്വം നേടി.
അമേരിക്കയിലെ ഷിക്കാഗോയിൽ വേൾഡ് ഇമിഗ്രേഷൻ സെന്റർ എന്ന സ്ഥാപനം ആരംഭിച്ചു. ഈ സ്ഥാപനത്തിന്റെ മുംബൈയിലെ ബ്രാഞ്ചാണ് ഭീകരാക്രമണത്തിന് സഹായം നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. റാണയുടെ പുനഃപരിശോധനാ ഹർജി നേരത്തെ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. മുംബൈ ഭീകരാക്രമണത്തിൽ റാണയുടെ പങ്ക് നിർണായകമാണെന്നാണ് ഇന്ത്യയുടെ വാദം.
റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് റാണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.
Story Highlights: The US Supreme Court rejected Tahawwur Rana’s request to stay his extradition to India in the 2008 Mumbai terror attack case.