ഈരാറ്റുപേട്ടയിലെ മുസ്‌ലിംകളെല്ലാം തീവ്രവാദികളാണെന്ന് പി.സി. ജോർജ് പറഞ്ഞിട്ടില്ലെന്ന് മകൻ ഷോൺ ജോർജ് വ്യക്തമാക്കി. തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾ ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് പി.സി. ജോർജ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി.സി. ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.
പി.സി. ജോർജിന്റെ പരാമർശം എവിടെയും മതസ്പർദ്ധ ഉണ്ടാക്കിയിട്ടില്ലെന്നും ഷോൺ ജോർജ് അവകാശപ്പെട്ടു. ചാനൽ ചർച്ചയിൽ നടത്തിയ പരാമർശത്തിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പിറ്റേദിവസം തന്നെ പി.സി. ജോർജ് ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പി.സി. ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്.
ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പി.സി. ജോർജിനെതിരെ പരാതി നൽകിയത്. ചർച്ചക്കിടെ പി.സി. ജോർജ് മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. തീവ്രവാദികളെ തീവ്രവാദികൾ എന്നല്ലാതെ മറ്റൊരു വിധത്തിലും വിളിക്കാൻ കഴിയില്ലെന്നും ഷോൺ ജോർജ് വ്യക്തമാക്കി. ഈരാറ്റുപേട്ടയെ സ്നേഹിക്കുന്ന വ്യക്തിയാണ് പി.സി. ജോർജെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോട്ടീസ് വന്ന ഈരാറ്റുപേട്ട സി ഐ ഓഫിസ് പി.സി. ജോർജ് ഉണ്ടാക്കിയതാണെന്ന് ഷോൺ ജോർജ് ചൂണ്ടിക്കാട്ടി. പി.സി. ജോർജ് ഹാജരാകേണ്ട മജിസ്‌ട്രേറ്റ് കോടതിയും അദ്ദേഹം ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ടയിൽ ഇപ്പോൾ കാണുന്ന മുൻസിപ്പാലിറ്റി ലീഗിന്റെ എതിർപ്പ് അവഗണിച്ചുകൊണ്ട് പി.സി. ജോർജ് യുഡിഎഫിൽ പ്രവർത്തിച്ച കാലത്ത് ഉണ്ടാക്കിയതാണ്.
തിങ്കളാഴ്ച ഉച്ചക്ക് മുൻപ് സ്റ്റേഷനിൽ ഹാജരാക്കും എന്ന് പി.സി. ജോർജ് അറിയിച്ചിട്ടുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. പൊലീസ് നോട്ടീസ് നൽകാൻ എത്തിയിരുന്നെങ്കിലും അദ്ദേഹം ഇല്ലാത്തതിനാൽ നോട്ടീസ് നൽകാതെ മടങ്ങി പോകുകയാണ് ചെയ്തത്. പി.സി. ജോർജിനെ അറസ്റ്റ് ചെയ്യണമെന്നാണെങ്കിൽ പൊലീസ് അറസ്റ്റ് ചെയ്യട്ടെയെന്നും പാർട്ടിയുമായി കൂടിയാലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ പി.സി. ജോർജിന്റെ മുൻകൂർ ജാമ്യം അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി. ജോർജിന്റെ വാദം. ഈരാറ്റുപേട്ട പൊലീസ് എടുത്ത കേസിൽ നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. പരാമർശത്തിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
Story Highlights: PC George’s son, Shaun George, clarifies his father’s remarks about extremist groups in Erattupetta and denies allegations of hate speech.