ഡൽഹിയിലെ ഒരു ബാറിൽ അശ്ലീല നൃത്തം ചെയ്തെന്നാരോപിച്ച് ഏഴ് സ്ത്രീകൾക്കെതിരെ ചുമത്തിയ കേസ് തിസ് ഹസാരി കോടതി തള്ളി. 2024 മാർച്ച് 3ന് രാത്രി 12.30നാണ് രാജ്\u200cഗുരു റോഡിലെ ഇംപീരിയ സിനിമയ്ക്ക് എതിരെയുള്ള ബാറിൽ ഈ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കുകയും അശ്ലീലമായി പെരുമാറുകയും ചെയ്തതിന് ഐപിസി 294 പ്രകാരമാണ് പഹർഗഞ്ച് പൊലീസ് കേസെടുത്തത്.
അൽപവസ്ത്രം ധരിച്ചും പാട്ടിനൊത്ത് നൃത്തം ചെയ്തതും കുറ്റകരമല്ലെന്ന് കോടതി വ്യക്തമാക്കി. ഒരാളുടെ നൃത്തം മറ്റൊരാൾക്ക് ശല്യമാകുമ്പോൾ മാത്രമേ അത് കുറ്റകരമാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നീതു ശർമയാണ് വിധി പ്രസ്താവിച്ചത്.
സംഭവസ്ഥലത്ത് പട്രോളിംഗ് നടത്തിയ ഒരു സബ് ഇൻസ്പെക്ടറാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുസ്ഥലത്താണെങ്കിലും എസ്ഐ ധർമ്മീന്ദർ ഒരു സ്വകാര്യ വ്യക്തിയായി കാണാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. നൃത്തം ആരെയെങ്കിലും ശല്യപ്പെടുത്തിയോ എന്ന് അന്വേഷിക്കാമായിരുന്നുവെന്നും അവരുടെ പേരും വിലാസവും രേഖപ്പെടുത്താമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ബാറിന് സമീപത്ത് നിരവധി കടകളും വീടുകളുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതൊന്നും ചെയ്യാതെ കേസെടുത്തത് ദുരുദ്ദേശ്യപരമാണെന്നും പൊലീസ് തന്നെ കഥ കെട്ടിച്ചമച്ചതാണോ എന്ന് സംശയിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. ഐപിസി 294 പ്രകാരം മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഏഴ് സ്ത്രീകളെയും കോടതി വെറുതെ വിട്ടു. അൽപ വസ്ത്രം ധരിക്കുന്നതും പാട്ടിൻ്റെ താളത്തിൽ നൃത്തം ചവിട്ടുന്നതും എവിടെയായാലും ശിക്ഷാർഹമായ തെറ്റല്ലെന്ന് കോടതി വ്യക്തമാക്കി.
Story Highlights: Seven women acquitted by Delhi court in a case related to obscene dance in a bar.