മധുര (തമിഴ്നാട്)◾: സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് നാളെ മധുരയിൽ ആരംഭിക്കും. ഈ മാസം ആറ് വരെ തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിലാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്. എൺപത് നിരീക്ഷകരടക്കം 811 പ്രതിനിധികൾ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കും. പാർട്ടിയുടെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകളും സമ്മേളനത്തിൽ പ്രധാനമാണ്.
പാർട്ടിക്ക് ഭരണത്തുടർച്ച കിട്ടിയ കേരളത്തിന് തൊട്ടരികിലാണ് തമിഴ്നാട്. എന്നാൽ തമിഴ്നാട്ടിൽ സിപിഐഎമ്മിന്റെ രാഷ്ട്രീയ സ്വാധീനം നന്നേ കുറവാണ്. പാർട്ടി എംപിയും അല്പം സംഘടനാ ശക്തിയുമുള്ള മധുരയിൽ പാർട്ടി കോൺഗ്രസ് നടത്തുമ്പോൾ തമിഴ്നാട്ടിൽ പാർട്ടി കരുത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് സിപിഐഎം മുന്നോട്ട് വെക്കുന്നത്. 2008 ഏപ്രിലിൽ നടന്ന കോയമ്പത്തൂർ പാർട്ടി കോൺഗ്രസിനു ശേഷം ഇപ്പോഴാണ് തമിഴ്നാട്ടിൽ പാർട്ടി കോൺഗ്രസ് നടക്കുന്നത്.
സ്റ്റാലിനുമായുള്ള രാഷ്ട്രീയ ഐക്യവും സമ്മേളന ആവേശവും ഉപയോഗിച്ച് പാർട്ടി ശക്തിപ്പെടുത്താൻ തമിഴ്നാട് ഘടകവും ലക്ഷ്യമിടുന്നു. രാഷ്ട്രീയ നയരേഖ അംഗീകരിക്കൽ, സംഘടനാ റിപ്പോർട്ട് ചർച്ച, റിവ്യൂ റിപ്പോർട്ട് ചർച്ച എന്നിവയാണ് സമ്മേളനത്തിലെ പ്രധാന അജണ്ടകൾ. സമ്മേളനം മികച്ചതാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്ന് പി ബി കോഡിനേറ്ററായി പ്രവർത്തിക്കുന്ന പ്രകാശ് കാരാട്ട് വീണ്ടും ജനറൽ സെക്രട്ടറി ആകുമോ എന്ന ചർച്ചയും സജീവമാണ്. പാർട്ടിയെ ഇനി ആരു നയിക്കും എന്നതാണ് പാർട്ടി കോൺഗ്രസ് തുടങ്ങുമ്പോഴുള്ള പ്രധാന ചർച്ചാ വിഷയം. കേരള മുഖ്യമന്ത്രി പിണറായി വിജയന് അനുവദിച്ച പ്രായപരിധി ഇളവ് പ്രകാശ് കാരാട്ടിനും ഉണ്ടാകുമോ എന്നതും നിർണായകമാണ്.
ബൃന്ദ കാരാട്ട്, സുഭാഷിണി അലി തുടങ്ങിയവർ പി ബിയിൽ തുടരുമോ എന്നതും പ്രധാന ചർച്ചാ വിഷയമാണ്. വനിതാ ജനറൽ സെക്രട്ടറി ഇത്തവണ ഉണ്ടാകില്ലെന്ന് ബൃന്ദ കാരാട്ട് പ്രതികരിച്ചു. പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മറ്റിയിലും കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകുമെന്നും അവർ പറഞ്ഞു.
താനും സുഭാഷിണി അലിയും പ്രായപരിധി പൂർത്തിയാക്കി പി ബിയിൽ നിന്നും മാറുമെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകിയത് മാറ്റേണ്ട സാഹചര്യം ഇത്തവണ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു. പിബിയിൽ എത്തുമോ എന്ന ചോദ്യത്തിന് ഒന്നും തീരുമാനമായിട്ടില്ലെന്നായിരുന്നു കെ കെ ശൈലജയുടെ മറുപടി.
പ്രായപരിധിയിൽ ഇളവ് നൽകണമെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിക്കും. പ്രായം കൊണ്ട് ആരും പാർട്ടിയിൽ നിന്ന് ഒഴിഞ്ഞു പോകുന്നില്ലെന്നും ചെറുപ്പക്കാർക്ക് അവസരം നൽകാനാണ് കമ്മിറ്റിയിൽ നിന്ന് ഒഴിയുന്നതെന്നും കെ കെ ശൈലജ പറഞ്ഞു. ഒഴിയുന്നവരും പാർട്ടിയുടെ ഭാഗമായി ഉണ്ടാകുമെന്നും പാർട്ടിയിലെ കേഡർമാർക്ക് റിട്ടയർമെന്റ് ഇല്ലെന്നും അവർ വ്യക്തമാക്കി.
ബൃന്ദ കാരാട്ട് ജനറൽ സെക്രട്ടറി ആകുമോ എന്ന് ചോദ്യത്തിന് ആഗ്രഹങ്ങളൊക്കെ നടക്കുമെങ്കിൽ ഇവിടെ വല്ല ബുദ്ധിമുട്ടുമുണ്ടോ എന്നായിരുന്നു പി കെ ശ്രീമതിയുടെ മറുപടി. ജനറൽ സെക്രട്ടറി ആരെന്ന് പറയാൻ തങ്ങൾക്ക് ഇപ്പോൾ അധികാരമില്ലെന്നും നേതൃത്വമാണ് പറയേണ്ടതെന്നും പി കെ ശ്രീമതി വ്യക്തമാക്കി. മലയാളിയായ എം എ ബേബി ജനറൽ സെക്രട്ടറി ആകുമെന്നും ചർച്ചയുണ്ട്.
2012 ഏപ്രിൽ 9നു കോഴിക്കോട്ടെ 20ാം പാർട്ടി കോൺഗ്രസിൽ പി ബിയിലേക്ക് എത്തിയ എം എ ബേബി ജനറൽ സെക്രട്ടറി ആയാൽ അത് ഇഎംഎസിനു ശേഷം കേരളത്തിലെ പാർട്ടിക്കു കിട്ടുന്ന ജനറൽ സെക്രട്ടറി പദവിയാണ്. ജനറൽ സെക്രട്ടറി ആരാകും എന്നുള്ളത് പാർട്ടി കോൺഗ്രസിൽ ചേരുന്ന പി ബി ആണ് തീരുമാനിക്കുകയെന്നും ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ കാര്യമില്ലെന്നും കേന്ദ്രകമ്മറ്റി അംഗം ഇ പി ജയരാജൻ പ്രതികരിച്ചു.
ഈ പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കും. അത് സ്വാഭാവികമാണ്. ഇന്ത്യൻ ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് സിപിഐഎമ്മിനെ കാണുന്നത്. ഇന്ത്യയിൽ ഇടതുപക്ഷ പ്രസ്ഥാനം ശക്തിപ്പെടണം. സിപിഐഎം ശക്തിപ്പെട്ടാലേ ഇടതുപക്ഷത്തിന്റെ സ്വാധീനം ശക്തിപ്പെടുത്താൻ സാധിക്കൂ. പ്രതീക്ഷകളും നിഗമനങ്ങളുമൊന്നുമല്ല പാർട്ടി കോൺഗ്രസ്. തീരുമാനങ്ങളാണ്.
നിങ്ങൾ കാത്തിരിക്കൂ. ആറാം തിയതിയോടെ നിങ്ങൾ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം ഉണ്ടാകും എന്ന് ഇ പി ജയരാജൻ വ്യക്തമാക്കി.
Story Highlights: The CPI(M)’s 24th Party Congress is set to begin in Madurai, Tamil Nadu, focusing on strengthening the party’s presence and deciding on the new leadership.