വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ അഫാന് വേണ്ടി ഹാജരായ അഭിഭാഷകനെതിരെ കോൺഗ്രസ് പരാതി നൽകി. കെ.പി.സി.സിയിലാണ് പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റും അഭിഭാഷകനുമായ അഡ്വ. ഉവൈസ് ഖാനാണ് പ്രതിക്ക് വേണ്ടി ഹാജരായത്. ജില്ലാ വൈസ് പ്രസിഡന്റ് സൈതലി കയ്പ്പാടിയാണ് പരാതിക്കാരൻ. പാർട്ടിക്ക് കളങ്കമുണ്ടാക്കിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
പ്രതിക്ക് വേണ്ടി ഉവൈസ് ഖാൻ ഹാജരാകരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നിർദ്ദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അച്ചടക്ക നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് പ്രതി അഫാൻ. കൊലപാതകത്തിന്റെ കാരണം അഫാൻ പോലീസിനോട് വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.
കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും ധനകാര്യ സ്ഥാപനത്തിലും ഇന്ന് തെളിവെടുപ്പ് നടത്തും. കൂട്ടക്കൊല നടന്ന ദിവസം ഉമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ചുറ്റികയുമായി പിതൃമാതാവിന്റെ വീട്ടിലേക്കാണ് പോയത്. ഈ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തുക. പാങ്ങോട് പോലീസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചാൽ വെഞ്ഞാറമ്മൂട് പോലീസ് കസ്റ്റഡി അപേക്ഷ നൽകും.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തെളിവെടുപ്പ് വൈകുന്നേരത്തേക്ക് മാറ്റി. നാല് പേരെ കൊലപ്പെടുത്തിയ രണ്ട് പ്രധാന കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലാണ്. അഫാന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ കാരണം വ്യക്തമായത്.
Story Highlights: A complaint has been lodged with KPCC against the lawyer who represented Afan, the accused in the Venjaramoodu murders.