Kerala Politics

സിപിഐ ജില്ലാ സമ്മേളനം: സർക്കാരിനും മന്ത്രിമാർക്കുമെതിരെ വിമർശനം കടുത്തു
സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെയും മന്ത്രിമാരെയും രൂക്ഷമായി വിമർശിച്ചു. രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രവർത്തനമികവില്ലെന്നും മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം തിരിച്ചടിയാണെന്നും വിമർശനമുയർന്നു. ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെയും ഭക്ഷ്യ, കൃഷി മന്ത്രിമാരുടെ പ്രവർത്തനത്തിനെതിരെയും വിമർശനങ്ങളുണ്ടായി.

ഷർട്ടിലെ കറ ആദ്യം പരിശോധിക്കണം; സിപിഐഎം നേതൃത്വത്തിനെതിരെ പി.കെ ശശി
സിപിഐഎം നേതൃത്വത്തിനെതിരെ മുൻ എംഎൽഎ പി കെ ശശി വിമർശനം ഉന്നയിച്ചു. മണ്ണാർക്കാട് ഒരു ആയുർവേദ ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ അഴിമതി ആരോപിക്കുന്നവർ ആദ്യം സ്വന്തം ഷർട്ടിലെ കറ പരിശോധിക്കണമെന്നും പി കെ ശശി പറഞ്ഞു.

കേരളാ കോൺഗ്രസ് എമ്മിന്റെ സമ്മർദ്ദം; എൽഡിഎഫിൽ ഭിന്നത രൂക്ഷം
വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക നിയമസമ്മേളനം വിളിക്കണമെന്ന കേരളാ കോൺഗ്രസ് എമ്മിന്റെ ആവശ്യം എൽഡിഎഫിൽ തർക്കത്തിന് കാരണമാകുന്നു. വനം വകുപ്പിന്റെ പ്രവർത്തനത്തിനെതിരെ കേരളാ കോൺഗ്രസ് എം രംഗത്തെത്തി. മുന്നണി മര്യാദകൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതിഷേധിച്ചു.

ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയ്ക്ക് പിന്നാലെ പൊട്ടിത്തെറി; പി.ആർ. ശിവശങ്കർ പാനലിസ്റ്റ് ഗ്രൂപ്പിൽ നിന്ന് രാജി വെച്ചു
ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാര്ട്ടിയില് പൊട്ടിത്തെറിയുണ്ടായതായി സൂചന. പുതിയ പട്ടികയില് അതൃപ്തി അറിയിച്ച് പി.ആര്. ശിവശങ്കര് പാനലിസ്റ്റ് ഗ്രൂപ്പില് നിന്ന് രാജി വെച്ചു. മുഖ്യ വക്താവായി നിയമിക്കുമെന്നു കരുതിയിരുന്നെങ്കിലും ടി.പി. ജയചന്ദ്രനെ നിയമിച്ചതാണ് ശിവശങ്കറിനെ ചൊടിപ്പിച്ചത്. രാജീവ് ചന്ദ്രശേഖര് സംസ്ഥാന അധ്യക്ഷനായ ശേഷം പാര്ട്ടിയിലുണ്ടായ സമവാക്യങ്ങള് പി.കെ. കൃഷ്ണദാസ് പക്ഷത്തിന് അനുകൂലമാണെന്ന വിലയിരുത്തലുകളുണ്ട്.

“എസ്എഫ്ഐ ഫ്രീസറിലാണ്, അവർ സർക്കാർ നടത്തുന്ന നാടകത്തിലെ നടന്മാർ”: അലോഷ്യസ് സേവ്യർ
കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, എസ്എഫ്ഐയെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ചു. വിദ്യാർത്ഥി പ്രശ്നങ്ങളിൽ എസ്എഫ്ഐക്ക് നിലപാടില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് കെടുകാര്യസ്ഥതയുടെ കൂത്തരങ്ങായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. കീം വിഷയത്തിൽ സർക്കാർ വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉന്നതവിദ്യാഭ്യാസ മേഖല തകരുന്നു; സർക്കാരിനെതിരെ വി.ഡി. സതീശൻ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ഉന്നതവിദ്യാഭ്യാസ മേഖല തകരുകയാണെന്നും രാജ്ഭവനും സർക്കാരും തമ്മിലുള്ള തർക്കം സർവകലാശാലകളിലേക്ക് വ്യാപിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ആരോഗ്യരംഗത്ത് നടക്കുന്ന സമരത്തിൻ്റെ ശ്രദ്ധ തിരിക്കാനായി എസ്എഫ്ഐക്കാരെക്കൊണ്ട് സിപിഐഎം നേതൃത്വം ചുടുചോറ് വാരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

ആരോഗ്യമന്ത്രി രാജി വെച്ച് വാർത്ത വായിക്കാൻ പോകണം; കെ.മുരളീധരൻ
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വീണാ ജോർജ് കോട്ടയത്ത് ഇല്ലായിരുന്നെങ്കിൽ മരണപ്പെട്ട ബിന്ദു രക്ഷപ്പെട്ടേനെ. വീട്ടമ്മയെ കൊന്ന കേസിൽ പ്രതി ചേർക്കപ്പെടേണ്ട സ്ത്രീയാണ് ആരോഗ്യമന്ത്രിയെന്നും കെ മുരളീധരൻ ആരോപിച്ചു.

ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി
മന്ത്രി വി. ശിവൻകുട്ടി ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ലെന്ന് അറിയിച്ചു. മാധ്യമങ്ങൾ നൽകിയ വാർത്തകൾ തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മന്ത്രിസഭാ യോഗം വൈകിയതിനാലാണ് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഗവർണറുടെ ഔദാര്യം പറ്റി പ്രതിഷേധിക്കുന്ന SFI നാടകം: പി.കെ നവാസ്
ഗവർണറുടെ ഔദാര്യം സ്വീകരിക്കുകയും പുറത്ത് പ്രതിഷേധം നടത്തുകയും ചെയ്യുന്നത് എസ്എഫ്ഐയുടെ നാടകമാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് വിമർശിച്ചു. രാജ്ഭവന്റെ മുന്നിലാണ് എസ്എഫ്ഐ സമരം നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാലകളുടെ കാവിവത്കരണത്തിനെതിരെ എസ്എഫ്ഐ നടത്തിയ രാജ്ഭവൻ മാർച്ച് അവസാനിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ആർഎസ്എസിനെതിരെ സമരം ചെയ്യുന്നവർ ഗുണ്ടകളെങ്കിൽ തങ്ങളും ഗുണ്ടകളെന്ന് എസ്.എഫ്.ഐ
ആർഎസ്എസിനെതിരെ സമരം ചെയ്യുന്നവരെ ഗുണ്ടകളെന്ന് വിളിച്ചാൽ അത് അംഗീകരിക്കാൻ തയ്യാറാണെന്ന് എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷൻ എം. ശിവപ്രസാദ്. സർവ്വകലാശാലകളെ കാവിവത്കരിക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ എസ്.എഫ്.ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ പ്രതിഷേധം മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർവകലാശാലകളിൽ സംഘി-മാർക്സിസ്റ്റ് വൽക്കരണം നടക്കുന്നു: അടൂർ പ്രകാശ്
സംസ്ഥാനത്തെ സർവ്വകലാശാലകളിൽ സംഘി വല്ക്കരണവും മാർക്സിസ്റ്റ് വല്ക്കരണവുമാണ് നടക്കുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് അഭിപ്രായപ്പെട്ടു. ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ ആശങ്കകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി അടുത്ത മാസം ഹെൽത്ത് കോൺക്ലേവും എഡ്യൂക്കേഷൻ കോൺക്ലേവും യുഡിഎഫ് സംഘടിപ്പിക്കും. കൂടാതെ, 23ന് എല്ലാ ജില്ലകളിലും യുഡിഎഫിന്റെ പ്രതിഷേധ സംഗമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.