തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തുന്ന ദേശീയ-അന്തർദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം പ്രവണതകൾക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്രസംഭവം അനുസ്മരിക്കുന്ന വേളയിലാണ് ഈ സംഭവം നടന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വർക്കല ശിവഗിരിയിലെ ഗാന്ധി-ഗുരു സംവാദത്തിന്റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയൻ ഗോപിനാഥന് നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാനുമാണ് തുഷാർ ഗാന്ധി കേരളത്തിലെത്തിയത്. രാഷ്ട്രപിതാവിന്റെ കൊച്ചുമകനും പൊതുപ്രവർത്തകനുമാണ് തുഷാർ ഗാന്ധി.
ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയിൽ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിന് പിന്നിലുള്ളവരുടെതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാവില്ല. പൊതുജനാഭിപ്രായം വളർത്തി സമൂഹമാകെ ഇത്തരം ചെയ്തികളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ ആത്മാവിന് വർഗീയതയുടെ അർബുദബാധയുണ്ടാവുന്നു എന്ന ആശങ്കയാണ് തുഷാർ ഗാന്ധി പങ്കുവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സംസ്കാരം വിരുദ്ധ അഭിപ്രായങ്ങളെയും ബഹുമാനിക്കുന്നതാണ്. ആ സംസ്കാരത്തെ അപകീർത്തിപ്പെടുത്തുക കൂടിയാണ് സംഘപരിവാർ ചെയ്യുന്നത്. പ്രകോപനത്തിന് വശംവദനാവാതെ ഗാന്ധിജിക്ക് ജയ് വിളിച്ചു മടങ്ങുകയാണ് തുഷാർ ഗാന്ധി ചെയ്തത്.
മതേതര ജനാധിപത്യ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഈ സംഭവത്തിൽ ഉയരേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയും സമൂഹ വിഭാഗവും രാഷ്ട്രീയ പ്രസ്ഥാനവും മൗനം പാലിച്ചുകൂടാത്ത സന്ദർഭമാണിത്. ആ ബോധവും അതിൽ നിന്നുളവാകുന്ന ശക്തമായ പ്രതിഷേധവും പൊതുമണ്ഡലത്തിൽ ഉണ്ടായാലേ നമ്മുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യമടക്കം സംരക്ഷിക്കാനാവൂ.
Story Highlights: Kerala CM Pinarayi Vijayan condemned the RSS protest against Tushar Gandhi, calling it an attack on India’s secularism and democracy.