പത്തനംതിട്ട കൂടലിൽ നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതി ബൈജുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കൂടൽ കലഞ്ഞൂർ പാടത്താണ് ഭാര്യ വൈഷ്ണവി (27), അയൽവാസി വിഷ്ണു (34) എന്നിവരെ ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ നാളെ വൈകിട്ട് 5 മണി വരെ കസ്റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.
പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതി ബൈജു കോടതിയിൽ കുറ്റബോധമില്ലാതെയാണ് നിന്നത്. വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് വിഷ്ണുവിന്റെ വീട്ടിലേക്ക് ഓടിയെത്തിയ വൈഷ്ണവിയെ സിറ്റൗട്ടിൽ വെച്ച് ബൈജു വെട്ടുകയായിരുന്നു. വിഷ്ണുവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിവീഴ്ത്തിയതായും പോലീസ് പറയുന്നു. അവിഹിത ബന്ധം സംശയിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കൊടുവാളാണെന്ന് എഫ്ഐആറിൽ പറയുന്നു. ബൈജുവും വിഷ്ണുവും ഒരുമിച്ച് പഠിച്ചവരായിരുന്നു. ബൈജുവിന്റെ വീട്ടിൽ നേരത്തെ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. വെട്ടേറ്റ ഉടൻ തന്നെ വൈഷ്ണവി മരിച്ചു. വിഷ്ണുവിന്റെ തലയിൽ എട്ടോളം വെട്ടുകൾ ഏറ്റിരുന്നു.
കൊലപാതകം നടത്തിയ ശേഷം ബൈജു മറ്റൊരു സുഹൃത്തിനെ വിവരമറിയിച്ചു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Story Highlights: The accused in the Pathanamthitta Koodal double murder case has been remanded in police custody.