ഗുജറാത്ത്: ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്ത രണ്ടായിരത്തിലധികം ആരോഗ്യ പ്രവർത്തകരെ ഗുജറാത്ത് സർക്കാർ പിരിച്ചുവിട്ടു. കഴിഞ്ഞ അഞ്ച് വർഷമായി ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലെയും ജീവനക്കാർ സമരരംഗത്താണ്. അയ്യായിരത്തിലധികം പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
സർക്കാരുമായി നിരവധി ചർച്ചകൾ നടത്തിയിട്ടും ഫലമുണ്ടായില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. 2022 സെപ്റ്റംബറിൽ, നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്, ആരോഗ്യ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ സമരത്തിന് പിന്നാലെ, ആവശ്യങ്ങൾ പരിശോധിക്കാൻ അഞ്ചംഗ മന്ത്രിതല സമിതിയെ സർക്കാർ നിയോഗിച്ചു.
കമ്മറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും ആരോഗ്യ പ്രവർത്തകരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് സമിതി കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ ശുപാർശകൾ സർക്കാർ നടപ്പാക്കിയില്ല. മാർച്ച് 12 മുതൽ ആരംഭിച്ച പണിമുടക്കിനെത്തുടർന്ന് മാർച്ച് 20-ന് സർക്കാർ അവശ്യസേവന നിയമം (എസ്മ) പ്രഖ്യാപിച്ചു.
പിന്നാലെയാണ് കൂട്ട പിരിച്ചുവിടൽ നടപടി. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്ക് ശേഷവും ജോലിയിൽ പ്രവേശിക്കാത്തവരെയാണ് പിരിച്ചുവിട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനിടെ, കേരളത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വർക്കേഴ്സിന്റെ രാപ്പകൽ സമരം 47-ാം ദിവസത്തിലേക്ക് കടന്നു.
മൂന്ന് ആശാ വർക്കർമാർ നടത്തുന്ന നിരാഹാര സമരം ഒമ്പതാം ദിവസത്തിലുമാണ്. ഓണറേറിയം വർധിപ്പിക്കും വരെ സമരം തുടരുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു. ഉടൻ വേതനം വർധിപ്പിക്കാനാവില്ലെന്ന സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ സമരം അനുരഞ്ജനത്തിലെത്തിയിട്ടില്ല.
കേരളത്തിലെ യുഡിഎഫും ബിജെപിയുമടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ആശാ വർക്കേഴ്സിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കെ. സുരേന്ദ്രൻ, സുരേഷ് ഗോപി തുടങ്ങിയ നേതാക്കൾ സമരപ്പന്തലിൽ സന്ദർശനം നടത്തിയിരുന്നു.
Story Highlights: Over 2000 healthcare workers in Gujarat were dismissed for protesting, demanding salary increases and other benefits.
മെറ്റയിൽ കമന്റുകൾക്ക് ഡിസ്ലൈക്ക് ബട്ടൺ