Kerala News

എരുമേലി വെച്ചൂച്ചിറയിൽ തെരുവുനായ ആക്രമണം; സ്കൂൾ വിദ്യാർത്ഥിനിയടക്കം 5 പേർക്ക് പരിക്ക്
എരുമേലി വെച്ചൂച്ചിറയിൽ തെരുവുനായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥിനിയടക്കം അഞ്ചുപേർക്ക് പരുക്കേറ്റു. ട്യൂഷന് പോവുകയായിരുന്ന വിദ്യാർത്ഥിനിയെയും മറ്റ് നാല് പേരെയുമാണ് നായ ആക്രമിച്ചത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

എഎംഎംഎ തെരഞ്ഞെടുപ്പ്: പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം കടുക്കുന്നു
എഎംഎംഎ താരസംഘടനയുടെ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം നാളെയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ മത്സരം കടുക്കുകയാണ്. ജഗദീഷും ജയൻ ചേർത്തലയും പിന്മാറിയാൽ മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാകും.

ഗോവിന്ദച്ചാമി ജയിൽ ചാട്ടം: ജയിൽ വകുപ്പിൽ അഴിച്ചുപണി, 8 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
കൊടും ക്രിമിനൽ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ ജയിൽ വകുപ്പിൽ അഴിച്ചുപണി. എട്ടു ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളിൽ സൂപ്രണ്ടുമാരെ നിയമിച്ചു.

ജനാധിപത്യം അപകടത്തിൽ; കന്യാസ്ത്രീകളുടെ അറസ്റ്റിൽ ആഞ്ഞടിച്ച് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രംഗത്ത്. സന്യാസിമാർക്കും വൈദികർക്കും വഴി നടക്കാൻ പറ്റാത്ത വിധം ജനാധിപത്യം അപകടത്തിലെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ഭരണഘടന നൽകുന്ന അവകാശത്തിന് വേണ്ടി മാത്രമാണ് സഭയുടെ പോരാട്ടമെന്നും സഭക്ക് ഇത് രാഷ്ട്രീയ വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭ
കൊല്ലത്ത് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഈ തുക അനുവദിക്കുന്നത്. കൂടാതെ, പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മുഖാന്തിരം മിഥുന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകും.

വയനാട് ദുരിതാശ്വാസ സഹായം ഡിസംബർ വരെ നീട്ടി; ഓണത്തിന് മുമ്പ് വീട് നൽകും: മന്ത്രി കെ. രാജൻ
വയനാട് ദുരന്തബാധിതർക്കുള്ള ചികിത്സാ സഹായം ഡിസംബർ വരെ നീട്ടിയതായി മന്ത്രി കെ. രാജൻ അറിയിച്ചു. ദുരന്തത്തിൽ കടകളും കച്ചവടവും നഷ്ടപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകും. കൂടാതെ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഓണത്തിന് മുമ്പ് വീട് നൽകുമെന്നും മന്ത്രി അറിയിച്ചു.

വെള്ളാങ്ങല്ലൂരിൽ ഗർഭിണി മരിച്ച സംഭവം: ഭർത്താവ് കസ്റ്റഡിയിൽ, കൂടുതൽ വിവരങ്ങൾ പുറത്ത്
തൃശ്ശൂർ വെള്ളാങ്ങല്ലൂരിൽ ഭർതൃവീട്ടിൽ ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാമതും ഗർഭിണിയായതിനെ തുടർന്ന് പീഡനം ഏൽക്കേണ്ടി വന്നുവെന്നാരോപിച്ച് ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി മർദ്ദനം നേരിട്ട വിവരം അമ്മയ്ക്ക് വാട്സ്ആപ്പ് സന്ദേശമായി അയച്ചിരുന്നു.

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ഉടൻ പൂർത്തിയാക്കും; ദുരിതബാധിതരെ സർക്കാർ കൈവിടില്ലെന്ന് മന്ത്രി റിയാസ്
മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ദുരന്തബാധിതരെ സർക്കാർ കൈവിടില്ലെന്നും അന്തിമ പട്ടികയിൽ എല്ലാവരെയും ഉൾക്കൊള്ളിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. പാലത്തിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ മാനേജരും കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയറും പ്രതികൾ
കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തു. പ്രധാനാധ്യാപികയെ കൂടാതെ സ്കൂൾ മാനേജർ, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. അപകടകരമായ രീതിയിൽ വൈദ്യുതി ലൈൻ കടന്നുപോകുമ്പോൾ അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ടിൽ പറയുന്നു.

കൊച്ചിയിൽ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ
കൊച്ചിയിൽ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച കേസിൽ തൃശ്ശൂർ സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായി. വ്യവസായിയുടെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന യുവതി, ഭർത്താവിൻ്റെ നിർബന്ധപ്രകാരം വ്യവസായിയെ ഭീഷണിപ്പെടുത്തി 30 കോടി രൂപ ആവശ്യപ്പെട്ടു. തട്ടിപ്പ് മനസ്സിലായതോടെ വ്യവസായി പോലീസിൽ പരാതി നൽകി.

തൃശ്ശൂർ ചേർപ്പിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; രണ്ട് പേർക്ക് ഗുരുതര പരിക്ക്
തൃശ്ശൂർ ചേർപ്പിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായി. വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ രണ്ട് വിദ്യാർത്ഥികൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഭിന്നശേഷി കുടുംബത്തിനെതിരെ കള്ളക്കേസ്: വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പ്ലാസ്റ്റിക് മാലിന്യം വനത്തിൽ തള്ളിയെന്ന പരാതിയിൽ ഭിന്നശേഷി കുടുംബത്തിനെതിരെ കള്ളക്കേസെടുത്ത സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലോട് റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ്.ആർ. ഷാനവാസിനാണ് സസ്പെൻഷൻ ലഭിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത തൊണ്ടിമുതൽ പ്രതികൾക്ക് കൈമാറിയതിനെ തുടർന്നാണ് നടപടി.