Kerala News

മന്ത്രി എം.ബി. രാജേഷ് പങ്കെടുത്ത കർഷകദിന പരിപാടിയിൽ പ്രതിഷേധം
പാലക്കാട് തൃത്താല കപ്പൂർ ഗ്രാമപഞ്ചായത്തിൽ മന്ത്രി എം.ബി. രാജേഷ് പങ്കെടുത്ത കർഷകദിന പരിപാടിയിൽ കർഷകരുടെ പ്രതിഷേധം. നെല്ലിന്റെ പണം കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് കർഷകർ കറുത്ത മാസ്ക് ധരിച്ച് പ്ലക്കാർഡുകളുമായി എത്തിയത്. 380 കർഷകരിൽ ഏഴുപേർക്ക് മാത്രമാണ് പണം നൽകാൻ ബാക്കിയുള്ളതെന്നും സാങ്കേതിക കാരണങ്ങളാലാണ് പണം വൈകുന്നതെന്നും മന്ത്രി വിശദീകരിച്ചു.

സവർക്കറെ പുകഴ്ത്തി; സി.പി.ഐ നേതാവിനെതിരെ നടപടി
വി.ഡി. സവർക്കറെ പ്രശംസിച്ച ആലപ്പുഴ വെൺമണി ലോക്കൽ സെക്രട്ടറി ഷുഹൈബ് മുഹമ്മദിനെതിരെ സി.പി.ഐ നടപടി സ്വീകരിച്ചു. പ്രാഥമിക അംഗത്വത്തിൽ നിന്ന് ഷുഹൈബ് മുഹമ്മദിനെ സസ്പെൻഡ് ചെയ്തു. വാട്സാപ്പ് ഗ്രൂപ്പിലൂടെ സവർക്കറെ പുകഴ്ത്തി സംസാരിച്ചതിനെ തുടർന്നാണ് നടപടി.

സവർക്കറെ പുകഴ്ത്തി സി.പി.ഐ നേതാവ്; വിവാദത്തിൽ വെണ്മണി ലോക്കൽ സെക്രട്ടറി
സി.പി.ഐ ആലപ്പുഴ വെണ്മണി ലോക്കൽ സെക്രട്ടറി വി.ഡി. സവർക്കറെ പുകഴ്ത്തിയ സംഭവം വിവാദത്തിൽ. കോൺഗ്രസ് നേതാവുമായുള്ള തർക്കത്തിനിടയിലാണ് സവർക്കറെ പ്രശംസിച്ചുകൊണ്ടുള്ള ശബ്ദ സന്ദേശം അയച്ചത്. തന്റെ ഫോൺ ആരോ ഹാക്ക് ചെയ്തതാണെന്നാണ് ശുഹൈബ് പറയുന്നത്.

കേരളത്തിൽ വീണ്ടും ലഹരി വേട്ട; തിരുവനന്തപുരത്ത് എംഡിഎംഎയുമായി നൈജീരിയൻ പൗരൻ പിടിയിൽ
തിരുവനന്തപുരത്ത് എംഡിഎംഎയുമായി നൈജീരിയൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നെന്മാറയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിലായി. കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബാലഭാസ്കറിൻ്റെ മരണത്തിൽ വീണ്ടും ദുരൂഹത; സിബിഐ റിപ്പോർട്ട് തള്ളി കുടുംബം
വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. സിബിഐയുടെ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബാലഭാസ്കറിൻ്റെ പിതാവ് കെ.സി. ഉണ്ണി കോടതിയിൽ ഹർജി നൽകി. അപകടം നടന്ന സ്ഥലത്തെ ചില നിർണായക സാഹചര്യങ്ങളും സാമ്പത്തിക ഇടപാടുകളും കൂടുതൽ അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ഈ ഹർജിയിൽ കോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

ഡോക്ടർ വന്ദന ദാസിന്റെ ഓർമയ്ക്കായി കടുത്തുരുത്തിയിൽ ആശുപത്രി ഇന്ന് തുറക്കും
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനാദാസിന്റെ സ്മരണയ്ക്കായി കടുത്തുരുത്തി മധുരവേലിയിൽ ആശുപത്രി ഇന്ന് തുറക്കും. രാവിലെ 11.30-ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ലാഭേച്ഛയില്ലാതെ ആശുപത്രി പ്രവർത്തിക്കുമെന്ന് പിതാവ് മോഹൻദാസ് അറിയിച്ചു.

ആരാധനയിലെ ശബ്ദത്തിൽ മിതത്വം പാലിക്കണം: അബ്ദുൽ ഹക്കീം അസ്ഹരി
ആരാധനയുടെ ഭാഗമായുള്ള ശബ്ദങ്ങളിൽ മിതത്വം പാലിക്കണമെന്ന് കാന്തപുരം വിഭാഗം നേതാവ് അബ്ദുൽ ഹക്കീം അസ്ഹരി അഭിപ്രായപ്പെട്ടു. ബാങ്ക് വിളികൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മൈക്ക് ഉപയോഗിക്കുമ്പോൾ ശബ്ദത്തിന്റെ കാര്യത്തിൽ ശ്രദ്ധയും മിതത്വവും പാലിക്കണം. അമുസ്ലിങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ ശബ്ദം പുറത്തേക്ക് കേൾപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്ത് രേഖകളില്ലാത്ത സ്വർണവും പണവും പിടികൂടി; എറണാകുളത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ 55 പവൻ സ്വർണവും നാല് ലക്ഷം രൂപയും പിടികൂടി. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച സ്വർണവും പണവുമാണ് എക്സൈസ് പിടിച്ചെടുത്തത്. എറണാകുളത്ത് 234.5 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

വോട്ട് കൊള്ള ആരോപണം: പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ട് കൊള്ള ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടർപട്ടികയിൽ തിരുത്തലുകൾ വരുത്തുന്നതിന് അവസരം നൽകിയിരുന്നുവെന്നും, അപ്പോഴൊന്നും അവർ ഇടപെട്ടില്ലെന്നും കമ്മീഷൻ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പൂർണ്ണമായി തള്ളാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവന.

സുരേഷ് ഗോപി വ്യാജരേഖ ഉപയോഗിച്ച് വോട്ട് ചേർത്തെന്ന പരാതിയിൽ ടി എൻ പ്രതാപന്റെ മൊഴിയെടുക്കും
സുരേഷ് ഗോപി വ്യാജ രേഖകൾ ഉപയോഗിച്ച് തൃശ്ശൂരിൽ വോട്ട് ചേർത്തെന്ന പരാതിയിൽ ടി എൻ പ്രതാപന്റെ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചു. സിറ്റി പൊലീസ് കമ്മീഷണർ തിങ്കളാഴ്ച ടി എൻ പ്രതാപന് വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.വ്യാജ സത്യവാങ്മൂലം നൽകി വോട്ട് ചേർത്തതിൽ നടപടി എടുക്കണമെന്നാണ് ടി എൻ പ്രതാപൻ നൽകിയ പരാതിയിലെ പ്രധാന ആവശ്യം.

തൃശൂരിൽ സുരേഷ് ഗോപിക്ക് എതിരെ ഡിവൈഎഫ്ഐ മാർച്ച്; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
തൃശൂരിൽ സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വോട്ടർ പട്ടിക ക്രമക്കേടിൽ സുരേഷ് ഗോപി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കനത്ത പോലീസ് സുരക്ഷയിലാണ് പ്രതിഷേധം നടന്നത്, ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ലഹരി കേസ്: യൂത്ത് ലീഗ് നേതാവിൻ്റെ സഹോദരൻ്റെ ജാമ്യഹർജി 18 ലേക്ക് മാറ്റി
ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിൻ്റെ സഹോദരൻ പി.കെ. ബുജൈറിൻ്റെ ജാമ്യഹർജി പരിഗണിക്കുന്നത് ഈ മാസം 18-ാം തീയതിയിലേക്ക് മാറ്റി. കുന്ദമംഗലം കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.