കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയത്തിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. ത്രിഭാഷാ നയം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സ്റ്റാലിൻ, വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കാനുള്ള 2,152 കോടി രൂപ കേന്ദ്രവിഹിതം ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ത്രിഭാഷാ നയം നടപ്പാക്കിയാലെ ഫണ്ട് അനുവദിക്കൂ എന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിൽ വേരുറച്ച ദ്വിഭാഷാ നയത്തിന് കോട്ടം വരുത്തുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുന്നത് ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിദ്യാഭ്യാസ വകുപ്പിന് അർഹമായ ഫണ്ട് കേന്ദ്രം നൽകുന്നില്ലെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.
തമിഴ്‌നാടിനു മേൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ വീണ്ടും ഹിന്ദി വിരുദ്ധ പ്രക്ഷോഭം നടത്താൻ മടിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ത്രിഭാഷാ പദ്ധതിയുടെ പേരിൽ തമിഴ് സമൂഹത്തെ അപമാനിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾ ഹിന്ദി നിർബന്ധ ഭാഷയായി സ്വീകരിച്ചാൽ മാതൃഭാഷകൾക്ക് ഭീഷണിയാകുമെന്നും സ്റ്റാലിൻ ആശങ്ക പ്രകടിപ്പിച്ചു. തമിഴ് ജനത മാതൃഭാഷയെ സ്നേഹിക്കുന്നവരും തമിഴ് ഭാഷയുടെ പാരമ്പര്യവും പ്രാധാന്യവും അറിയുന്നവരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ പിന്തുണച്ച് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും രംഗത്തെത്തി. തമിഴ്‌നാടിനെ ആവശ്യമില്ലാതെ വിമർശിക്കുന്നത് തീക്കളിയായി മാറുമെന്ന് ഉദയനിധി മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ മേഖലയിൽ അർഹമായ സാമ്പത്തിക സഹായം ചോദിക്കുമ്പോൾ ഹിന്ദി പഠിക്കാൻ കേന്ദ്രമന്ത്രി പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റേത് ഫാസിസ്റ്റ് നടപടിയാണെന്നും ഫണ്ട് തടഞ്ഞുവയ്ക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും ഉദയനിധി പറഞ്ഞു.
Story Highlights: Tamil Nadu CM M.K. Stalin opposes the Centre’s three-language policy and demands the release of pending education funds.