പാലക്കാട് ജില്ലയിൽ കടുത്ത ചൂടിൽ രണ്ട് കന്നുകാലികൾ ചത്തുവീണ സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വടക്കഞ്ചേരിയിലും കണ്ണമ്പ്രയിലുമാണ് വേനൽ ചൂടേറ്റ് കന്നുകാലികൾ ചത്തത്. മൃഗങ്ങളുടെ മരണകാരണം സൂര്യാഘാതമാണെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു. വയലിൽ മേയാൻ വിട്ടിരുന്ന പശുക്കളാണ് ചത്തത്.
പാലക്കാട് കഴിഞ്ഞ ദിവസങ്ങളിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയിരുന്നു. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് വർധിച്ചുവരുന്ന ചൂടിനെ തുടർന്ന്, ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. നിർജ്ജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും കയ്യിൽ കരുതണമെന്നും അധികൃതർ അറിയിച്ചു. രോഗങ്ങളുള്ളവർ ഈ സമയത്ത് കൂടുതൽ ശ്രദ്ധിക്കണം.
പരമാവധി ശുദ്ധജലം കുടിക്കുക, അയഞ്ഞതും ലൈറ്റ് കളറുമുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
തൊഴിൽ സമയം പുനഃക്രമീകരിക്കണമെന്നും ലേബർ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്. വേനൽക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടി. സൂര്യപ്രകാശം നേരിട്ട് ഏൽക്കേണ്ടിവരുന്ന തൊഴിൽ സമയം പുനഃക്രമീകരിക്കാൻ തൊഴിൽദാതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അന്തരീക്ഷ താപനില ഒരു പരിധിക്കപ്പുറം ഉയരുമ്പോൾ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുന്നതിനാൽ ശരീരത്തിന്റെ നിർണായക പ്രവർത്തനങ്ങൾ തകരാറിലാകുന്നു. വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട നാവ്, ശരീരത്ത് ചുവന്ന നിറം, കുമിളകൾ പ്രത്യക്ഷപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, നാഡിയിടിപ്പ് കുറയുക, ബോധക്ഷയം തുടങ്ങിയവയും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ദുരന്തനിവാരണ അതോറിറ്റി, ആരോഗ്യവകുപ്പ്, തൊഴിൽ വകുപ്പ് എന്നിവ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Story Highlights: Two cattle died due to sunstroke in Palakkad, prompting health advisories from authorities.