ആശാ വർക്കർമാരുടെ സമരം ഇന്ന് 23-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി 10 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ തുടരുന്ന സമരത്തിന് പിന്തുണയുമായി ബിജെപിയും രംഗത്തെത്തി. സിഐടിയു നേതാവിന്റെ അപകീർത്തികരമായ പരാമർശത്തിനെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്. കുടിശ്ശിക ഉടനടി നൽകുക, ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ആശാ വർക്കർമാരുടെ സമരം ഇന്ന് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കും. ഓണറേറിയത്തിന് ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പിൻവലിക്കുക, 62 വയസിൽ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക, അമിത ജോലിഭാരം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ബിജെപി ഇന്ന് രാവിലെ 11 ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാർ ഫണ്ട് നൽകുന്നില്ലെന്നാണ് ഭരണപക്ഷത്തിന്റെ വിശദീകരണം. 2022 മാർച്ച് രണ്ടിന്റെ ഉത്തരവ് പിൻവലിക്കണമെന്നും ആശാ വർക്കർമാർ ആവശ്യപ്പെടുന്നു. ഇന്നലെ ഭരണപക്ഷം ശ്രദ്ധ ക്ഷണിക്കലായി കൊണ്ടുവന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ ഫണ്ട് നൽകുന്നില്ലെന്നായിരുന്നു പ്രധാന വിശദീകരണം.
Story Highlights: ASHA workers’ protest in Kerala enters 23rd day, with BJP joining the demonstration and the opposition set to raise the issue in the Assembly.